Saturday, February 25, 2017

സുദർശനം - ഭഗവത് ഗീതാ പഠനം - അദ്ധ്യായം രണ്ട് - സാംഖ്യയോഗം (ഭാഗം 16)

കഴിഞ്ഞ ഭാഗത്തിൽ തുടങ്ങിവച്ച ശ്ലോകത്തെ വിശദമായി മനസ്സിലാക്കാൻ ഇന്നു ശ്രമിക്കാം.

യാമിമാം പുഷ്പ്പിതാം വാചം പ്രവദന്ത്യ വിപശ്ചിതഃ
വേദവാദരതാഃ പാർത്ഥ  നാന്യദസ്തീതി വാദിനഃ                   (2 : 42)
കാമാത്മാനഃ സ്വർഗ്ഗപരാ ജന്മകർമ്മഫലപ്രദാം
ക്രിയാവിേശഷബഹുലാം ഭോഗൈശ്വര്യഗതിം പ്രതി        (2 : 43) 
ഭോഗൈശ്വര്യപ്രസക്താനാം തയാപഹൃത ചേതസാം
വ്യാവസായാത്മികാ ബുദ്ധി: സമാധൗ ന വിധീയേതേ       (2 : 44)  

(പാർത്ഥാ, വേദത്തിൽ പറയുന്ന കോമള പദങ്ങളിൽ (flowery language) തത്പരന്മാരും അതിൽ കവിഞ്ഞു മറ്റൊന്നുമില്ല എന്ന് വാദിക്കുന്നവരും ഭോഗചിത്തരും സ്വർഗ്ഗം കാംഷിക്കുന്നവരുമായവർക്കു പുനർജന്മമാകുന്ന കർമ്മഫലത്തെ കൊടുക്കുന്നതും സുഖാനുഭവത്തെയും ഐശ്വര്യത്തേയും ലക്ഷ്യമാക്കിയുള്ളതുമായ അനേകം സകാമകർമ്മങ്ങളെ പ്രദിപാദിക്കുന്ന വാക്കുകൾ കേട്ടിട്ട് മനസ്സ് അപഹരിക്കപ്പെട്ടിരിക്കയാൽ സമാധിയിൽ നിശ്ചയദാർഢ്യമുള്ള ബുദ്ധി സംഭവിക്കുന്നില്ല).

ഈ ശ്ലോകങ്ങൾ വെളിച്ചം വീശുന്നത് ഭഗവദ് ഗീത എഴുതപ്പെട്ട കാലത്തെ സാമൂഹിക വ്യവസ്ഥിതിയിലേക്കാണ്. വേദങ്ങളെ അടിസ്ഥാന പ്രമാണമാക്കിയുള്ള മതം മാത്രമായിരുന്നു അന്നു ഭാരതത്തിൽ ഉണ്ടായിരുന്നത്. വേദങ്ങൾക്കു കർമ്മകാണ്ഡം (ritualistic ceremonies), ഉപാസനാകാണ്ഡം (devotional section), ജ്ഞാനകാണ്ഡം (knowledge section) എന്നിങ്ങനെ മൂന്നു ഭാഗങ്ങളുണ്ടെന്നും ഈ ഭാഗങ്ങൾ പ്രതിപാദിക്കുന്ന കാര്യങ്ങളെന്തൊക്കെയാണെന്നും ഇതൊക്കെ ഭഗവദ് ഗീതയുടെ പശ്ചാത്തലമാകുന്നത് എങ്ങനെയാണെന്നും മറ്റുമുള്ള പൊതുവായ കാര്യങ്ങൾ ഈ ലേഖനപരമ്പരയുടെ ആമുഖത്തിൽ (ഭാഗം 2 & 3) വിശദീകരിച്ചിരുന്നു. പല തരത്തിലുള്ള ഭൗതികസുഖഭോഗങ്ങൾ നേടാനും സ്വർഗ്ഗപ്രാപ്തി വരെ ലഭിക്കാനും വേണ്ടി ചെയ്യേണ്ട യജ്ഞാദികർമ്മങ്ങളെ വിശദീകരിക്കുന്ന വേദഭാഗമാണ് കർമ്മകാണ്ഡം. വേദപ്രമാണങ്ങളുടെ അടിസ്ഥാനത്തിൽ, ധർമ്മശാസ്ത്രങ്ങൾ രചിച്ചു, സമൂഹത്തിൽ ചാതുർവർണ്യം നടപ്പിലാക്കി, വേദങ്ങൾ പഠിക്കാനും പ്രയോഗിക്കാനുമുള്ള അർഹത വൈദികമതത്തിലുള്ളവർക്കു മാത്രമായി നീക്കിവയ്ക്കപ്പെട്ടിരുന്ന കാലമായിരുന്നു അത്. അങ്ങിനെ വേദാധികാരികളായിത്തീർന്ന വൈദിക ബ്രാഹ്മണർ, വേദത്തിന്റെ കർമ്മകാണ്ഡത്തിൽ പറയുന്ന സ്വർഗ്ഗപ്രാപ്തി ഉൾപ്പെടെയുള്ള സുഖഫലങ്ങളിൽ കണ്ണുംനട്ട് യാഗങ്ങളിലും ഹോമങ്ങളിലും യജ്ഞങ്ങളിലും മുഴുകിക്കഴിഞ്ഞതിനെയാണ് ഗീതാകാരൻ ശ്ലോകം 42 - 44ൽ പരിഹസിക്കുന്നത്. വേദത്തിന്റെ കർമ്മകാണ്ഡത്തിലെ പ്രസ്താവങ്ങൾ അർത്ഥരഹിതമായ കോമളപദാവലികൾ മാത്രമാണെന്നും അതൊക്കെ വിശ്വസിച്ചു കഴിഞ്ഞു കൂടുന്നവർ മൂഢസ്വർഗ്ഗത്തിലാണു ജീവിക്കുന്നതെന്നും അവർക്കതൊന്നും തന്നെ കിട്ടുകയില്ല എന്നു മാത്രമല്ല, സ്വാർത്ഥപരമായ വിഷയങ്ങളിൽ മാത്രം അവരുടെ മനസ്സു വ്യാപാരിക്കയാൽ ഈശ്വരസാക്ഷാത്ക്കാരത്തിനനുപേക്ഷണീയമായ ഏകാഗ്രത മനസ്സിനു ലഭിക്കാതെ ഈശ്വരനിൽ നിന്നും അവർ അകന്നു പോകുകയും ചെയ്യുന്നു എന്നുമാണ് കൃഷ്ണൻ പറഞ്ഞിരിക്കുന്നത്. ഒരുവന്റെ ജന്മത്തിന്റെ ശ്രേഷ്ഠതയല്ല, മറിച്ച്, കർമ്മത്തിന്റെ സ്വഭാവമാണ് അവനെ ഈശ്വരനിലേക്ക് അടുപ്പിക്കുകയോ ഈശ്വരനിൽ നിന്ന് അകറ്റുകയോ ചെയ്യുന്നതെന്നർത്ഥം. ഈശ്വരനോട് ഏറ്റവും അടുത്തു നിൽക്കുന്നവർ എന്നു സാധാരണ ജനം അന്നു ചിന്തിച്ചിരുന്നവർ, അവരുടെ തെറ്റായ കർമ്മങ്ങളാൽ യഥാർത്ഥത്തിൽ ഈശ്വരനിൽ നിന്നും വളരെ അകന്നു നിൽക്കുന്നവരാണെന്നാണ് കൃഷ്ണൻ പറഞ്ഞിരിക്കുന്നത്. വ്യാസമഹർഷിയെപ്പോലെ സമത്വവാദിയായ ഒരു സന്യാസിവര്യൻ ഇങ്ങനെ പറയണമെങ്കിൽ അക്കാലത്തെ പുരോഹിതമതത്തിന്റെ സ്ഥിതി എന്തായിരിക്കാമെന്നു നമുക്കൂഹിക്കാവുന്നതേയുള്ളൂ.

ധർമ്മശാസ്ത്രങ്ങളെ പ്രമാണമാക്കിയ പുരോഹിതമതം സമൂഹത്തിൽ തിന്മയുടെ വിളയാട്ടം നടത്തി, ഹൈന്ദവദർശനങ്ങൾക്ക് വലിയ ആഘാതം ഏൽപ്പിച്ച കാലത്തിനു ശേഷം നാസ്തികമതങ്ങളായ ബുദ്ധമതവും ജൈനമതവും ഉണ്ടായി ഭാരതത്തിലുടനീളം പ്രചരിച്ചു നൂറ്റാണ്ടുകൾ കഴിഞ്ഞാണ്‌ മഹാഭാരതവും അതിൽ ഉൾപ്പെടുന്ന ഭഗവദ് ഗീതയും രചിക്കപ്പെട്ടിട്ടുള്ളതെന്നത് ചരിത്രമാണ് (ആമുഖം 2 & 3). സ്വാർത്ഥലക്ഷ്യങ്ങൾ നേടാൻ ലക്ഷ്യമാക്കിയുള്ള യജ്ഞങ്ങളുടെ പേരിൽ നരഹത്യയടക്കം നടത്തി, ഹിംസ സാമൂഹിക സംസ്കാരത്തിന്റെ ഭാഗമാക്കി മാറ്റി, അധികാരിവർഗ്ഗം സാധാരണ ജനങ്ങളെ ദ്രോഹിച്ചുകൊണ്ടിരുന്ന അക്കാലം സമൂഹത്തിൽ സൃഷ്ട്ടിച്ച അശാന്തിയും അതുമൂലം സനാതനധർമ്മത്തിനു വന്നു പിണഞ്ഞ അപകീർത്തിയും ഇതൊക്കെ കാരണം സാധാരണ ജനങ്ങൾ നാസ്തികമതങ്ങളുടെ പിറകെ പോയി സമൂഹത്തിൽ ഈശ്വരചിന്ത കുറഞ്ഞതുമെല്ലാം വ്യാസമുനിയെപ്പോലെ സാത്വികരായ മനുഷ്യരിൽ ഉണ്ടാക്കിയ വ്യഥയും അമർഷവും എല്ലാം പ്രതിഫലിക്കുന്നതാണ് മുകളിൽ ഉദ്ധരിച്ച മൂന്നു ഗീതാശ്ലോകങ്ങളും. "ഗാന്ധാരം മുതൽ വിദേഹം വരെ തിങ്ങി നിറഞ്ഞ യാഗധൂമം കൊണ്ടും എങ്ങും പൊങ്ങിയ പശുരോദനം കൊണ്ടും ഇന്ത്യയുടെ ആകാശം അന്ന് ഏറ്റവും കലുഷിതമായിരുന്നു" എന്നാണ് പ്രൊഫ. സുകുമാർ അഴീക്കോട് ഈ കാലഘട്ടത്തെപ്പറ്റി 'തത്ത്വമസി" എന്ന തന്റെ ഗ്രന്ഥത്തിൽ പറഞ്ഞിരിക്കുന്നത് (പേജ് 81).   ഇന്ദ്രിയാരാമന്മാരായ മനുഷ്യരെ ഈശ്വരോന്മുഖമാക്കി നിർത്തി, ഈശ്വരസാക്ഷാത്ക്കാരത്തിന്  അർഹരാക്കാനുള്ള ബൃഹത് പദ്ധതിയാണ് വേദങ്ങളുടെ ഉള്ളടക്കമെന്നും അതിനാൽ പ്രത്യക്ഷത്തിൽ സ്വാർത്ഥലക്ഷ്യങ്ങൾ നേടാനായിട്ടുള്ളതെന്നു തോന്നിപ്പിക്കുന്ന കർമ്മകാണ്ഡമടക്കമുള്ള എല്ലാ വേദഭാഗങ്ങളും ആ ഒരു  ലക്ഷ്യത്തിലേക്കു മനുഷ്യനെ നയിക്കാനായുള്ള വിവിധതലങ്ങളെയാണ് പ്രതിനിധാനം ചെയ്യുന്നതെന്നും അഭിജ്ഞർ അഭിപ്രായപ്പെട്ടിട്ടുണ്ട്. ഇങ്ങിനെ ചിന്തിച്ചാൽ ഗീതാകാരൻ വിമർശിക്കുന്നത് വേദങ്ങളെയല്ല, സ്വാർത്ഥലക്ഷ്യങ്ങൾ നേടാമെന്ന തെറ്റിദ്ധാരണയിൽ വേദങ്ങളെ തെറ്റായ രീതിയിൽ ഉപയോഗിക്കുന്ന വൈദികസമൂഹത്തെയാണ്. ഇവിടെ ഒരു ചോദ്യം പ്രസക്തമാണ്; സ്വാർത്ഥരഹിതമായ കർമ്മം അനുഷ്ഠിക്കുവാനാണ്  വേദങ്ങൾ ഉപദേശിക്കുന്നതെങ്കിൽ, പിന്നെന്തിനാണ് 'ഇതു ചെയ്താൽ അതു കിട്ടും' എന്ന മട്ടിലുള്ള പ്രലോഭനത്തിന്റെ ഭാഷ വേദത്തിന്റെ കർമ്മകാണ്ഡത്തിൽ ഉപയോഗിച്ചിരിക്കുന്നത്? ഈ ചോദ്യത്തിന് ഒരിക്കൽ പൂജ്യശ്രീ. ഭൂമാനന്ദ സ്വാമികൾ  പറഞ്ഞ ഒരുത്തരം മുൻപ്‌ ഞാനിവിടെ എഴുതിയിട്ടുള്ളത് ഈ ലേഖനത്തിനു താഴെ എടുത്തെഴുതിയിട്ടുണ്ട്. താൽപ്പര്യമുള്ളവർക്ക് അതു വായിക്കാം. 


കഴിഞ്ഞ രണ്ടുമൂന്നു ശ്ലോകങ്ങളായി നമ്മൾ ചർച്ചചെയ്തുകൊണ്ടിരിക്കുന്നതു ബുദ്ധിയോഗ (കർമ്മയോഗം) മാണല്ലോ? കർമ്മയോഗത്തിനും ഇപ്പോൾ നാം ചർച്ചചെയ്തുകൊണ്ടിരിക്കുന്ന മൂന്നു ശ്ലോകങ്ങൾക്കുമുള്ള ബന്ധമെന്താണ്? ഫലേച്ഛ കൂടാതെ ചെയ്യുന്ന കർമ്മങ്ങൾ മനുഷ്യരെ കർമ്മബന്ധനങ്ങളിൽ നിന്നും മുക്തരാക്കി ഈശ്വരസാക്ഷാത്ക്കാരത്തിനു പ്രാപ്തരാക്കും എന്നും അങ്ങനെയുള്ള നിഷ്ക്കാമകർമ്മം ചെയ്യാൻ ബുദ്ധിപൂർവ്വകമായി ചിന്തിക്കേതുണ്ട് (intellectual discrimination) എന്നും നമ്മൾ കഴിഞ്ഞ ചില ശ്ലോകങ്ങളിൽ നിന്നും മനസ്സിലാക്കിയാണ്. അതേ തുടർന്നുവരുന്ന ഈ മൂന്ന് ശ്ലോകങ്ങളെയും അതുകൊണ്ടുതന്നെ ഗീതാകൃഷ്ണൻറെ കർമ്മയോഗ സിദ്ധാന്തത്തിന്റെ അടിസ്ഥാനത്തിൽ തന്നെ നാം മനസ്സിലാക്കണം. സ്വാർത്ഥപരമായ കർമ്മങ്ങൾ മനസ്സിന്റെ ഏകാഗ്രത നശിപ്പിക്കുന്നതാണെന്നു  പറഞ്ഞു കഴിഞ്ഞതാണ് (ശ്ലോകം 2:43). വേദത്തിന്റെ കർമ്മകാണ്ഡത്തിൽ പറഞ്ഞിരിക്കുന്നതു പ്രകാരം സുഖദായകങ്ങളായ ഫലങ്ങൾക്കായി യജ്ഞം ചെയ്യുമ്പോൾ അത് മനോതലത്തിലുള്ള സ്വാർത്ഥകർമ്മം മാത്രമാകുകയാണ്. കർമ്മയോഗത്തിന്റെ അടിസ്ഥാന സിദ്ധാന്തപ്രകാരം സ്വാർത്ഥകർമ്മങ്ങൾ മോക്ഷപ്രാപ്തിക്കു വിരുദ്ധവും പുനർജ്ജന്മത്തിനു കാരണവുമാണ്. ചുരുക്കത്തിൽ നിസ്വാർത്ഥമായി, യജ്ഞഭാവത്തിൽ കർമ്മം ചെയ്തുകൊണ്ട്  മോക്ഷത്തിന് യോഗ്യനാകേണ്ടവർ സ്വാർത്ഥമോഹത്തോടെ യജ്ഞകർമ്മങ്ങൾ ചെയ്ത് ജനിമരണങ്ങളാണ് (പുനർജ്ജന്മം) സമ്പാദിച്ചു കൂട്ടുന്നത്. ജനിമരണങ്ങൾ എന്നാൽ പാപനരകങ്ങളിലേക്കുള്ള വഴിയാണെന്ന് നേരത്തെ തന്നെ കൃഷ്ണൻ പറഞ്ഞു കഴിഞ്ഞു. യജ്ഞഭാവത്തിൽ കർമ്മം ചെയ്യുക എന്നു പറഞ്ഞാൽ തന്നെ സ്വാർത്ഥരഹിതമായി കർമ്മം ചെയ്യുക എന്നാണ് അർത്ഥം എന്നിരിക്കേ  യജ്ഞങ്ങളെത്തന്നെ സ്വാർത്ഥലക്ഷ്യങ്ങൾക്കായി ഉപയോഗിക്കുക എന്നു പറയുന്നതിലെ വിരോധാഭാസം എത്ര കഷ്ടമാണ്? നമ്മുടെ നാട്ടിൽ ഒരു കാലത്തു നടന്നിരുന്നത് അതായിരുന്നു, ഇന്നും നടക്കുന്നതും.

മേലുദ്ധരിച്ച മൂന്നു ശ്ലോകങ്ങളിൽ നിന്നും ഭഗവദ് ഗീത, അത് രചിക്കപ്പെട്ടതിനും അതിനു മുൻപേയുമുള്ള കാലഘട്ടങ്ങളിലെ ഭാരതീയ സമൂഹത്തിനു നേരെ പിടിക്കുന്ന ഒരു കണ്ണാടിയാണെന്നു കാണാം. ഹൈന്ദവ സമൂഹത്തിൽ പ്രകടമായിക്കണ്ട ബോധരാഹിത്യത്തെയും തിന്മകളെയും നിശിതമായി വിമർശിക്കുന്നതിൽ ഗീതാകാരൻ തെല്ലും മടി കാണിച്ചിട്ടില്ല എന്നു കാണിക്കുന്നതാണ് മേലുദ്ധരിച്ച മൂന്നു ശ്ലോകങ്ങളും. എന്നാൽ ഗീതയുടെ ഈ സാമൂഹിക വിമർശനങ്ങളെയും അതിൽ നിഴലിക്കുന്ന സാമൂഹിക പ്രതിബദ്ധതയെയും അവയർഹിക്കുന്ന തരത്തിൽ വ്യാഖ്യാനിച്ചു ജനങ്ങളിൽ എത്തിക്കുന്നതിൽ ഗീതാവ്യാഖ്യാതാക്കളിൽ പലരും വേണ്ടത്ര ശുഷ്ക്കാന്തി കാണിച്ചിട്ടില്ല എന്നാണ് പല ഗീതാവ്യാഖ്യാനങ്ങളും വായിച്ചപ്പോൾ എനിക്കു തോന്നിയത്. ആത്മ (ഭക്തി) വിഷയങ്ങൾക്കു പ്രാധാന്യം കൊടുത്തുകൊണ്ട്, ഭക്തിയുടേതു മാത്രമായ ഒരു പരിവേഷം ഗീതയ്ക്കു ചാർത്തി നൽകാനുള്ള വ്യഗ്രതയിൽ ഇതിനൊക്കെ ചേരാത്തതെന്ന് തോന്നിയ ഗീതാവിഷയങ്ങളെ വ്യാഖ്യാതാക്കൾ കണ്ടില്ലെന്നു നടിച്ചതാകാം. ഇതു ഗീതയുടെ സമഗ്രസ്വഭാവത്തിനു ദോഷം വരുത്തുവാനും ഗീതക്കെതിരെ പല അനാവശ്യ ആരോപണങ്ങളും ഉയർന്നു വരുവാനും അവയെ ഫലവത്തായി പ്രതിരോധിക്കാൻ കഴിയാതിരിക്കാനും കാരണമാക്കിയിട്ടുണ്ടെന്നാണ് എനിക്കു തോന്നുന്നത്. ഈ വിഷയത്തെപ്പറ്റി "ഭഗവദ് ഗീതാ സ്വാദ്ധ്യായം" എന്ന തന്റെ കൃതിയിൽ പണ്ഡിതാഗ്രേസരനായ ഗുരു നിത്യചൈതന്യയതി എഴുതിയിട്ടുള്ള വാക്കുകൾ ഇത്തരുണത്തിൽ വളരെ പ്രസക്തവും ചിന്തനീയവുമാണ്. അതിൽ നിന്നും പ്രസക്തമായ ഏതാനും ചില വരികൾ താഴെ കുറിക്കുന്നു.

"ഭാരതത്തിലെ ദാർശനികചരിത്രത്തിന്റെ പശ്ചാത്തലത്തിൽ വേണം വേദത്തെ സംബന്ധിക്കുന്ന ഈ പരാമർശങ്ങൾ മനസ്സിലാക്കേണ്ടത്. പൗരോഹിത്യവും രാജകീയവാഴ്ചയും അന്യോന്യം കൈകോർത്തുപിടിച്ചുകൊണ്ട് ജനതയെ ചൂഷണം ചെയ്യുന്ന പ്രവണത ലോകത്തെവിടെയും നൂറ്റാണ്ടുകളായി നിലനിന്നുപോന്നിരുന്നതായി ചരിത്രം രേഖപ്പെടുത്തുന്നു. സ്വാർത്ഥമതികളായ പുരോഹിതവർഗ്ഗം വേദത്തെയും അവരുടെ ചൂഷണത്തിന്റെ മുഖ്യോപായമായി ഒരു കാലത്ത് ഉപയോഗിച്ചു വന്നിരുന്നു........ശ്രേയസ്സിനെയും പ്രേയസ്സിനെയും ഒരുപോലെ കണ്ടുകൊണ്ട് നിസ്രേയസ്സിലേക്ക് ഉയരുവാൻ പഠിപ്പിക്കുന്ന ഋഷിപ്രോക്തമായ ഗീതോപദേശം കണ്ടില്ലെന്നു നടിക്കുകയോ തെറ്റായി വ്യാഖ്യാനിക്കുകയോ ചെയ്യുന്നത് നല്ല പ്രവണതയല്ല. ജീവിതലക്ഷ്യമായ മോക്ഷത്തെ മാറ്റിവച്ചുകൊണ്ട് ഭോഗൈശ്വര്യങ്ങൾ കർമ്മഫലമായി സിദ്ധിക്കും എന്നു കരുതി സങ്കീർണ്ണമായ യാഗാദികർമ്മങ്ങളിൽ മുഴുകിയിരിക്കുന്നവരെയും ഗീത സത്യസരണിയിൽ നിന്നു വ്യഭിചരിക്കുന്നവരായി എണ്ണിയിരിക്കുന്നു".

"വൈദികതയുടെ മുഖം മൂടിവച്ച് ആര്യന്മാരെന്ന് അഭിമാനംപൂണ്ടു നടക്കുന്ന പല വ്യാഖ്യാതാക്കൾക്കും ഗീതയുടെ ദാക്ഷിണ്യമില്ലാത്ത സത്യാവബോധം വളരെ അസൗകര്യമായി തോന്നിയിട്ടുണ്ട്. ഇവിടെ പുഷ്പ്പിതമായ വാക്കുകൾ പറയുന്നവരായി എടുത്തു കാട്ടിയിരിക്കുന്നവരുടെ പട്ടികയിൽ അവരെയും പെടുത്താം. ആധുനിക ഭാരതത്തിലെ സാർവഭൗമന്മാരെന്നു കരുതപ്പെടുന്ന ചില മഹാന്മാർ പോലും ഗീതയുടെ ഈ മനോഭാവം കാണാത്തമട്ടു നടിക്കുന്നതിന് ഒരുദാഹരണമാണ് ഡോ. രാധാകൃഷ്ണന്റെ ഭഗവദ് ഗീതാ വ്യാഖ്യാനം".

ശങ്കരാചാര്യ സ്വാമികൾ ഉൾപ്പെടെയുള്ള ആര്യന്മാരായ വ്യാഖ്യാതാക്കൾ മാത്രമല്ല, അനാര്യന്മാരായ പല വ്യാഖ്യാതാക്കളും ഇക്കൂട്ടരിൽപ്പെടും എന്നു കൂടി ഞാൻ കൂട്ടിച്ചേർക്കട്ടെ.

****************************************************************************************************
വേദത്തിലെ കർമ്മകാണ്ഡത്തെക്കുറിച്ചു പൂജ്യ ഭൂമാനന്ദ സ്വാമികൾ പറഞ്ഞത്:

ടീവീയിലെ സത്സംഗത്തിൽ ഒരു ദിവസം ഭൂമാനന്ദസ്വാമി പറഞ്ഞു. ഒരു കൊച്ചുകുഞ്ഞു പാലു കുടിക്കാൻ മടി കാണിക്കുമ്പോൾ ഹേമമാലിനിയുടെ ഫോട്ടോയുള്ള കലണ്ടർ ചൂണ്ടിക്കാണിച്ച്‌ അമ്മ ചോദിക്കും ' മോളേ, ആ ചേച്ചിയുടെ സൗന്ദര്യം കണ്ടോ? മുടി കണ്ടോ? ഇതൊക്കെ എന്റെ മോൾക്കും വേണ്ടേ? വേണം എന്നു കുഞ്ഞു പറയും. അപ്പോ അമ്മ പറയും, "എങ്കിലീ പാലു മുഴുവൻ മക്കള് കുടിച്ചേ'. 
ഇഷ്ടമല്ലെങ്കിലും ഹേമമാലിനിയാകാൻ കൊതിച്ച്  കുഞ്ഞ്  ആ പാലെല്ലാം കുടിക്കും. ഇതുപോലെ ഇന്ദ്രിയ വിഷയങ്ങളിൽ മാത്രം അഭിരമിച്ചു ജീവിക്കുന്ന, സംസ്കാരരഹിതനായ മനുഷ്യനെ ആത്മീയ വിഷയത്തിലേക്ക് കൊണ്ടുവന്നു സംസ്കാരം മാറ്റിയെടുക്കാനുള്ള പദ്ധതിയുടെ ആദ്യപടി മാത്രമാണ് വേദത്തിലെ കർമ്മകാണ്ഡ പദ്ധതികൾ. ഹേമമാലിനിയുടെ ഫോട്ടോ കാണിച്ചു കുഞ്ഞിനെ പാലുകുടിപ്പിക്കുന്നപോലെ, അതു ചെയ്താൽ ഇതു കിട്ടും എന്നൊക്കെയുള്ള വേദഭാഗം കാണിച്ചും പരിശീലിപ്പിച്ചും ഒരുവനെ ആത്മവിഷയത്തിലേക്കു കൊണ്ടുവരാൻ ശ്രമിക്കുകയാണ്. അതായത് ആത്മീയ വിഷയത്തിന്റെ primary school level ആണ് വേദത്തിലെ കർമ്മകാണ്ഡം എന്നർത്ഥം. ഹേമമാലിനിയുടെ മുടിയുണ്ടാകാനായി പാലു കുടിക്കുന്ന കുഞ്ഞിനെപ്പോലെയാണ് ഭോഗൈശ്വര്യങ്ങൾക്കും സ്വർഗ്ഗപ്രാപ്തിക്കുമായി കർമ്മകാണ്ഡത്തിന്റെ പിറകെ പോകുന്നവരുടെയും കഥ.
*****************************************************************************